Wednesday, March 31, 2010

ഫോട്ടോസ്റ്റാറ്റ്‌

അവൾ
ആധുനിക വനിതയുടെ
ഒരു ഫോട്ടോസ്റ്റാറ്റ്‌.
ബാല്യകാലം മറന്നവൾ
പ്രണയം ഒരു നിമിഷംകൊണ്ട്‌,
മറന്നുപോയവൾ
പണം മാത്രം എണ്ണിത്തിട്ടപ്പെടുത്തി
ഓർമിച്ചു വയ്ക്കുന്നവൾ
പ്രശസ്തിക്കും ആഡ്യതക്കും ഒരു
പ്രതിരൂപം തീർക്കാൻ ശ്രമിക്കുന്നവൾ
സ്വതന്ത്രയയാൽ മനുഷ്യത്വം മറക്കുന്നവൾ
ഈയിടെ സ്വന്തം കളിയും മറന്നവൾ
മറവിയുടെ കഥ തുടരാതിരിക്കട്ടെ
മറന്നുപോകാതെ വിജയിക്കാൻ കഴിയട്ടെ.

Sunday, March 21, 2010

വെളിപ്പെടുത്താൻ കഴിയാതെ പോയ പ്രണയങ്ങൾ

കളവുതീണ്ടാത്ത നിലാവുപോലൊരു ബാല്യകാലം
പ്രണയം മനസ്സിൽ ഊർന്നു തുടങ്ങിയിരുന്നു
ഇഷ്ടമായിരുന്നു അവളോട്‌ വെൺചന്ദ്രികയോടെന്നപോലെ
വിലക്കുകൾ എപ്പോഴും മന്ത്രിച്ചുകൊണ്ടിരുന്നു
ജാതിയിൽ അവൾ തന്നോളമില്ല.
ജാതിയിൽ അവൾ തന്നോളമില്ല.

കൗമാര ലോകത്തെ സ്വപ്നമായി
മനസ്സിൽ സൂക്ഷിക്കാനൊരു സുഗന്ധമായി
അറിയാതെയെപ്പൊഴോ വിരൽത്തുമ്പിൽ
തൊട്ടുപോയൊരാനന്ദ നിമിഷം മുതൽ
സഖിയെ നിന്നെഞ്ഞാൻ സ്നേഹിച്ചിരുന്നു.
വിലക്കുകൾ എപ്പോഴും മന്ത്രിച്ചുകൊണ്ടിരുന്നു.
പ്രണയം മറന്നു നീ മിടുക്കനാകൂ
പ്രണയം മറന്നു നീ മിടുക്കനാകൂ

കലാലയം മനസ്സിൽ വർണ്ണവിതറി
മധുരിക്കുന്നൊരിഷ്ടം തൊട്ടടുത്തിരുന്നവളോട്‌
മതം മറന്നു ഞാൻ നിനക്കൊരുദിനം
വെൺ ചന്ദനക്കുറി ചാർത്തിയപ്പോൾ
വിലക്കുകൾ എപ്പോഴും മന്ത്രിച്ചുകൊണ്ടിരുന്നു
ചോരാപ്പുഴയൊഴുകും

പിന്നെയും വിലക്കുകൾ മന്ത്രിച്ചു
എന്തു ധൈര്യം നിനക്കു പെണ്ണു ചോദിക്കാൻ
പോറ്റാൻ സർക്കാരു ജോലിയുണ്ടൊ?

Wednesday, March 10, 2010

യാത്രാനുഭവങ്ങൾ

ഒരു കൊല്ലത്തെ പ്രവാസ ജീവിതത്തിന്‌ ഒരു ചെറിയ ഇടവേള. കൊങ്കൺ റെയിൽ പാതയിലൂടെ എന്റെ ആദ്യ യാത്ര ഗുജറാത്തിൽ നിന്നും തിരുവനന്തപുരം വരെ. വശം ചരിഞ്ഞു കിടക്കുന്ന ഒരു സുന്ദരിയെപോലെയയിരുന്നു കൊങ്കൺ. ആത്രക്കു പ്രകൃതി രമണീയം, ആകർഷണീയം. മലമടക്കുകളിലൂടെയും തുരംഗങ്ങളിലൂടെയും തീവണ്ടി നാണം കുണുങ്ങി കടന്നുപോയി. കാട്ടരുവികളും പൂമരങ്ങളും ശുഭയാത്ര നേർന്നുകൊണ്ടിരുന്നു. ചുട്ടു പൊള്ളുന്ന ചൂടായിരുന്നു കേരളാതിർത്തിയായ മഞ്ചേശ്വരത്ത്‌. "മഞ്ചേശ്വരം മുതൽ പാറശ്ശാല വരെ" രാഷ്ട്രീയ പാർട്ടികളുടെ മുദ്രാവാക്യങ്ങളിൽ മാത്രം കേട്ടു പഴകിയ മഞ്ചേശ്വരം പക്ഷെ ശാന്തമായൊരു ഗ്രാമമായിരുന്നു.

തീവണ്ടി ഒരു ആവാസവ്യവസ്ഥ
ഒന്നര ദിവസം ഒരു കുടുംബത്തെപ്പോലെ കഴിഞ്ഞവർ, ചിലർ ഇടക്ക്‌ യാത്ര പറഞ്ഞിരുന്നു. അൽപം സമ്മർദ്ദം, കൗതുകം, സന്തോഷം, ഉല്ലാസം എല്ലാം നിറഞ്ഞ തീവണ്ടിയാത്ര. കച്ചവടക്കാരുടെ ചെയ്തികൾ, ഭിക്ഷാടനക്കാരുടെ പാട്ടുകൾ, ഹിജഡകളുടെ തലൊടൽ അങ്ങനെയെല്ലാം കൊണ്ടും സംഭവബഹുലമായ പകൽ യാത്രക്കുശേഷം സുഖമായുറങ്ങാൻ ട്രാക്കുകൾ മെല്ലെ താരാട്ടുപാടിയിരുന്നു. അതിനിടയിൽ ശ്രദ്ധിക്കേണ്ടിവന്ന ചിലകര്യങ്ങളിൽ ഒന്ന് നിയമവിരുദ്ധമായ ചില കച്ചവടങ്ങളാണ്‌. പുതുപുത്തൻ സിനിമകൾ അടക്കം വ്യാജ സിഡികൾ കേന്ദ്ര സർക്കാറിന്റെ ട്രെയിനുകളിൽ സുലഭം.തീവണ്ടിയിൽ നിരോധിച്ചിട്ടുള്ള സിഗരേറ്റ്‌, പുകയില, വിദേശ മദ്യം തുടങ്ങിയവയും രാത്രിയായാൽ ലഭ്യം. വണ്ടിക്കുള്ളിലെ ഭക്ഷണശാലയിലോ തീപിടിച്ച വിലയും. 22 രൂപാ വിലയുള്ള പെപ്സിക്ക്‌ ഈടാക്കുന്നത്‌ 30 രൂപ (32% വർദ്ധനവ്‌). യഥാർദ്ധത്തിൽ 5 രൂപാ വിലയുള്ള ഒരു കപ്പ്‌ കാപ്പിക്ക്‌ വിതരണക്കാരൻ വാങ്ങുന്നത്‌ 6 രൂപ (20% വർദ്ധനവ്‌). പ്രഭാത ഭക്ഷണം, ഉച്ചയൂണ്‌, ഇടവേളകളിലെ ഭക്ഷണം എന്നു തുടങ്ങി എല്ലാറ്റിനും നിശ്ചിത ശതമാനം വിതരണക്കാർക്ക്‌ കൈക്കൂലി നൽകേണ്ട അവസ്ഥ. വിലക്കയറ്റം കൊണ്ട്‌ സാധാരണക്കാർ വിയർത്തുകൊണ്ടിരിക്കുന്ന ഈ അവസരത്തിലാണ്‌ സർക്കാർ വണ്ടിയിൽ ഈ പകൽക്കൊള്ള.

കേരളം അസുരക്ഷിതം.
ഗുജറാത്ത്‌, മഹാരാഷ്ട്ര, ഗോവ, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിലൂടെയെല്ലാം തീവണ്ടി പ്രശ്നങ്ങൾ ഒന്നുമില്ലാതെ കടന്നുപോയി. ത്രിശൂർ എത്തിയപ്പോൾ സാംസ്കാരിക കേരളത്തിന്റെ തനിനിറം വെളിവാക്കിക്കൊണ്ട്‌ മദ്യപാനായ ഒരു യുവാവ്‌ ഒരു കൊച്ചു കുട്ടിയുമായി യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുടെ ബർത്ത്‌ കയ്യേറുന്നതു കണ്ടു. സഹയാത്രികൻ അവരുടെ സഹായത്തിനെത്തിയെങ്കിലും തനിച്ചു യാത്രചെയ്യുകയായിരുന്ന ആ സ്ത്രീയുടെ മുഖത്തെ ഭീതി ഇന്നും മനസ്സിൽ ബാക്കി. അതിരാവിലെ 3 മണിക്കാണ്‌ അവസാന സ്റ്റേഷനായ കൊച്ചുവേളിയിൽ വണ്ടിയെത്തുന്നത്‌. തിരുവനന്തപുരത്തേക്കുള്ള യാത്രക്കാർ സുരക്ഷാകാരണങ്ങളാൽ കൊല്ലത്തിറങ്ങി അടുത്ത വണ്ടിക്ക്‌ തിരുവനന്തപുരത്തേക്കു പോകുകയണു പതിവേന്നും കൊച്ചുവേളിയിൽ ഇറങ്ങുന്നത്‌ സുരക്ഷിതമല്ലെന്നുമുള്ള സഹയാത്രികന്റെ ഉപദേശം, ആ യാത്രയിൽ ആദ്യമായി എന്നിലും ഭീതിയുളവാക്കി. എത്ര സുരക്ഷിതം ഈ ദൈവത്തിന്റെ സ്വന്തം നാട്‌!!

പണിമുടക്കിന്റെ കൗതുകം
സന്ദർശനത്തിന്റെ അവസാന ദിവസം, ഗ്രാമത്തിലെ ക്ഷേത്രത്തിലെ എഴുന്നള്ളത്തിനായി നിശ്ചയിച്ചിരുന്ന കൊമ്പൻ എത്തിയില്ല. ക്ഷേത്ര ഭാരവാഹികൾ കാര്യം തിരക്കിയപ്പോഴാണറിയുന്നത്‌ ആനകൾ പണിമുടക്കിലാണ്‌. മിണ്ടാപ്രാണികൾ വരെ പണിമുടക്കുന്ന പണിമുടക്കുകളുടെ സ്വന്തം നാട്ടിൽ നിന്നും തിരികെ മടങ്ങുമ്പോൾ ഇതൊക്കെയാണെങ്കിലും ഒരു നൊമ്പരം ഇല്ലാതില്ല.